മുംബൈ: ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ, വിദേശ ഇന്ത്യക്കാർ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. മാർച്ചിൽ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ പിൻവലിക്കലാണു രേഖപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ 167.58 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി ഭാരതീയരുടെ ആകെ നിക്ഷേപം മാർച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി.
മാർച്ചിലുണ്ടായ വൻ പിൻവലിക്കൽ 2025-26 സാന്പത്തികവർഷത്തിലെ മൊത്തം പ്രവാസി നിക്ഷേപ വരവിനെ ബാധിച്ചിട്ടുണ്ട്. മുൻ സാന്പത്തികവർഷം (2024-25) 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാന്പത്തികവർഷത്തിൽ (2025-26) 14.41 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നീണ്ടുനിന്നാൽ അത് പ്രവാസികളെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ബാങ്കിംഗ് വിദഗ്ധരും സാന്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നു.
പശ്ചിമേഷ്യൻ സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുകയും അവിടത്തെ ജനങ്ങളുടെ ജീവിതമാർഗത്തെ ബാധിക്കുകയും ചെയ്താൽ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപ വരവിനെ അത് കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.ആർ. ശേഷാദ്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പിൻവലിക്കുന്നവരിൽ കൂടുതലും ഗൾഫ് പ്രവാസികൾ
മാർച്ചിലെ പ്രതിമാസ അറ്റനിക്ഷേപ പിൻവലിക്കൽ സൂചിപ്പിക്കുന്നത് വിദേശ ഇന്ത്യക്കാർ തദ്ദേശീയ ബാങ്കുകളിൽ പുതുതായി നിക്ഷേപിച്ചതിനേക്കാൾ കൂടുതൽ തുക പിൻവലിച്ചു എന്നാണ്. പ്രധാനമായും നോണ്‍ റെസിഡന്റ് എക്സേറ്റണൽ റുപ്പി അക്കൗണ്ടുകളിലും (എൻആർഇആർഎ), നോണ്‍ റെസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകളിലും നിന്നാണ് മാർച്ചിൽ പണം വൻതോതിൽ പിൻവലിക്കപ്പെട്ടത്.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ഉപയോഗിക്കുന്ന വിദേശ കറൻസിയിലുള്ള ഫോറിൻ കറൻസി നോണ്‍ റെഡിസന്റ് ബാങ്ക് (എഫ്സിഎൻആർ (ബി)) നിക്ഷേപങ്ങൾ വലിയ മാറ്റമില്ലാതെ സ്ഥിരത പുലർത്തി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് എൻആർഇആർഎ, എൻആർഒ അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
എൻആർഇആർഎ നിക്ഷേപം മുൻ വർഷത്തെ 99.77 ബില്യണിൽനിന്ന് 98.56 ബില്യണ്‍ ആയി കുറഞ്ഞു. എൻആർഒ നിക്ഷേപം മുൻ വർഷത്തെ 34.09 ബില്യണിൽ നിന്ന് 33.33 ബില്യണ്‍ ആയി കുറഞ്ഞു. ഇതിനു വിപരീതമായി, എഫ്സിഎൻആർ (ബി) നിക്ഷേപം മുൻ വർഷത്തെ 33.72 ബില്യണിൽനിന്ന് 33.76 ബില്യണിന്റെ നേരിയ വർധന രേഖപ്പെടുത്തി.